ചെറിയ ലക്ഷണങ്ങൾ കണ്ടാലും പേടി, ​​വലിയ‌ എന്തോ അസുഖമാണെന്ന തോന്നൽ; എന്താണ് ഹൈപ്പോകോൺട്രിയാസിസ്?

Oct 07, 2025

ചെറിയ ലക്ഷണങ്ങൾ കണ്ടാലും പേടി, ​​വലിയ‌ എന്തോ അസുഖമാണെന്ന തോന്നൽ; എന്താണ് ഹൈപ്പോകോൺട്രിയാസിസ്?

ഒരു ചെറിയ തലകറക്കം തോന്നിയാൽ പോലും ഗുരുതര അസുഖമുണ്ടെന്ന്  കരുതി ഡോക്ടറെ കാണാൻ ഇറങ്ങുന്നവരുണ്ട്. ഇതിന് ഇത്ര ടെൻഷനാകേണ്ട കാര്യമുണ്ടോയെന്ന് ഒരു പക്ഷേ
നമ്മളിൽ പലരും ആശ്ചര്യത്തോടെ ചോദിച്ചിട്ടുമുണ്ടാകാം. എന്നാൽ ഇത്തരം തോന്നലുകളെ നിസാരമായി കാണരുതെന്നാണ് പുതിയ സ്വീഡിഷ് പഠനത്തിൽ പറയുന്നത്.
ഹൈപ്പോ കോൺട്രിയാസിസ്- ഗുരുതര രോഗമുണ്ടെന്ന് അല്ലെങ്കിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുകയും അതിൽ അമിതമായി ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന
അവസ്ഥയാണിത്. ഒരു തരം ഉത്കണ്ഠാരോഗമാണിത്. യാതൊരു ലക്ഷണങ്ങളില്ലെങ്കിൽ പ്പോലും ഈ ചിന്തകൾ കടന്നു കൂടും. ചെറിയ ലക്ഷണങ്ങളെപ്പോലും അമിതഭയത്തോടെ സമീപിക്കുകയും
ചെയ്യും. മൂന്ന് രീതിയിലാണ് ഇത്തരക്കാർ രോഗലക്ഷണങ്ങളെ സമീപിക്കുക എന്ന് ജാമാ സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു . ഈ അവസ്ഥയിലൂടെ കടന്നു
പോകുന്നവർക്ക് ലാബ് ടെസ്റ്റുകൾ നടത്താനോ ചികിത്സിക്കാനോ ഭയമായിരിക്കും. മറ്റു ചിലരാകട്ടെ ഡോക്ടർമാരെ മാറി മാറി പരീക്ഷിക്കും. മൂന്നാമത്തെ വിഭാഗം ഡോക്ടർമാരെ
കാണാൻ പോകാൻ തന്നെ ഭയപ്പെടുന്നവരായിരിക്കും.

ആരോഗ്യത്തെകുറിച്ചുള്ള അമിതമായ ഉത്കണ്ഠ അകാല മരണത്തിന് വരെ കാരണമാകാമെന്നാണ്  ഗവേഷകർ പറയുന്നത്. ഈ അവസ്ഥ ചെറിയ രീതിയിൽ
പലർക്കുമുണ്ടാകാം. എന്നാൽ ഗുരുതരമാകുമ്പോഴാണ് പ്രശ്നം. ഈ വൈകല്യമുള്ളവരെ പ്രത്യേകം പരിഗണിക്കണമെന്നും ഇത്തരക്കാർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത
കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. കൂടാതെ അമിതമായ സമ്മർദം അനുഭവിക്കുന്നതു മൂലം ശ്വാസകോശരോഗങ്ങളാലും അകാല മരണമുണ്ടാകാം.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ ടെക്നിക്കുകൾ, ബോധവൽക്കരണം തുടങ്ങിയ ചികിത്സയിലൂടെ ഹൈപ്പോ കോൺട്രിയാക്സ് എന്ന അവസ്ഥയെ
മറികടക്കാവുന്നതാണ്.

ഹൈപ്പോ കോൺട്രിയയുടെ കാരണങ്ങൾ വ്യക്തമല്ല, എന്നാൽ അമിതമായ സമ്മർദത്തിലൂടെ കടന്നു പോവുക, കുടുംബത്തിലാർക്കെങ്കിലും ഗുരുതരരോഗമോ മരണമോ സംഭവിക്കുക,
ചെറുപ്പകാലത്തെ ട്രോമ, വിഷാദം ഉത്കണ്ഠ തുടങ്ങിയ മാനസികരോഗ പ്രശ്നങ്ങളുണ്ടാവുക തുടങ്ങിയവ ഉള്ളവരിൽ ഹൈപ്പോകോൺട്രിയയ്ക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ
നവമാധ്യമങ്ങളിലൂടെ ഓരോ രോഗങ്ങളെ കുറിച്ച്കാണുന്നതും കേൾക്കുന്നതും ഹൈപ്പോ കോൺട്രിയ്ക്ക് കാരണമാകാം.

← Back to Articles
Book Now
Lab Result